എന്‍.എച്ച്. 47-ല്‍ പ്രധാന പാതയിലും റോഡിലും കുഴികളുടെ എണ്ണം പെരുകി. അപടകഭീഷണിയുയര്‍ത്തുന്ന കുഴികള്‍ അടയ്ക്കുവാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. മുരിങ്ങൂര്‍ മുതല്‍ പോട്ട വരെയുള്ള അഞ്ചു കിലോമീറ്ററിനുള്ളില്‍ പ്രധാന പാതയിലുള്ളത് ഇരുപതിലധികം വലിയ കുഴികളാണ്. സര്‍വ്വീസ് റോഡിലാകട്ടെ കുഴികളില്‍ വീണ് ഇരുചക്രവാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണ്.
ചാലക്കുടിപ്പാലം കഴിഞ്ഞ് ടൗണിലേക്ക് തിരിയുന്ന ഭാഗത്ത് സര്‍വ്വീസ് റോഡിലാണ് ഏറ്റവും വലിയ കുഴിയുള്ളത്. റോഡിന്റെ വീതിയ്‌ക്കൊപ്പം തന്നെ വലിപ്പമുള്ള കുഴിയാണിവിടെയുള്ളത്. കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ അപകടസാധ്യത കൂടുതലാണ്. പോട്ട ൈഫ്ലഓവറിനു സമീപമുള്ള കുഴിയില്‍ വീണ് കഴിഞ്ഞയാഴ്ച കാറിന്റെ മുന്‍ഭാഗത്തെ രണ്ടു ടയറുകള്‍ പൊട്ടി. ഇതേത്തുടര്‍ന്ന് അവിടത്തെ കുഴികള്‍ മാത്രം അടച്ചു. ബാക്കി കുഴികള്‍ പഴയപോലെതന്നെ.
ചാലക്കുടി മുനിസിപ്പല്‍ ജങ്ഷന് സമീപത്തുകൂടെ ശ്രദ്ധിച്ചു വാഹനം ഓടിച്ചില്ലെങ്കില്‍ അപകടമുണ്ടാകുമെന്നുറപ്പാണ്. റോഡരികിലെ കാനകള്‍ യഥാസമയം വൃത്തിയാക്കാത്തതിനാല്‍ പ്രധാന പാതയിലും സര്‍വ്വീസ് റോഡിലും വെള്ളക്കെട്ടുണ്ട്. പല ഭാഗത്തും വഴിവിളക്കുകള്‍ കത്തുന്നില്ല. രാത്രിസമയങ്ങളില്‍ സര്‍വ്വീസ് റോഡുകളില്‍പ്പോലും കാല്‍നടയാത്ര അസാധ്യമാണ്.
ടോള്‍ പിരിച്ച് ഗതാഗതം നടത്തുന്ന റോഡായതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതുണ്ട്. എന്നാല്‍, കരാറുകാര്‍ അതിന് തുനിയാറില്ല. നിയമപാലകരും ജനപ്രതിനിധികളും ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുകയാണ്.